August 15, 2016

ഇൻഡിപെൻഡൻസ് ഡേ സെയിലും, സ്കൂളിലെ പയറ് കറിയും!

'ഇൻഡിപെൻഡൻസ് ഡെയ് സേൽ' എന്ന പേരും പറഞ്ഞു സൂപ്പർമാർക്കറ്റിൽ ഇങ്ങനെ കറങ്ങി നടന്ന്, വർഷം മുഴുവൻ വിൽക്കാതെ കെട്ടിക്കിടന്ന് ഇപ്പൊ അമ്പതും ആറുപതും ശതമാനം വിലക്കുറവിൽ കിട്ടുന്ന എന്തേലും ചവറ് വാങ്ങിച്ചുകൊണ്ട് വരുന്ന ശീലം കുറേ വർ വർഷമായിട്ട് ഉണ്ട് എനിക്ക്. ഇന്നലേയും ഒന്ന് കറങ്ങി.. വാങ്ങിയ ചവറൊക്കെ കുറച്ച് കഴിഞ്ഞു ചവറ്റ് കോട്ടയിലേക്ക് തന്നെ പൊയ്ക്കോളും.

അപ്പോൾ പറഞ്ഞു വന്നത് അതല്ല. അങ്ങനെ സൂപ്പർമാർക്കറ്റിൽ ഇന്ന് വീണ്ടും കറങ്ങി നടക്കുമ്പോൾ കുറച്ചു നല്ല മട്ടയരി കിട്ടി. പിന്നെ ഒട്ടും വൈകിച്ചില്ല.. ചാറ്റൽ മഴ ഇങ്ങനെ പെയ്തു നിൽക്കുന്ന ഇന്നത്തെ ഈ രാത്രിയിലെ ഭക്ഷണം മട്ടയരി കഞ്ഞി.. കൂടെ ഇത്തിരി പയറും. ഒരു ഹോട്ടൽ ഭക്ഷണത്തിനും വീട്ടിലെ പലഹാരത്തിനും തരാൻ കഴിയാത്ത ഒരു സുഖം ഉണ്ടതിന്.. ഒരു സാധാരണ മലയാളിക്ക് മാത്രം മനസ്സിലാവുന്ന സുഖം!

ഇതിന് ഇത്തിരി നൊസ്റ്റാൾജിയ കൂടി ഉണ്ട്. പണ്ടത്തെ സ്കൂൾ ഉച്ച ഭക്ഷണത്തിന്റെ അതേ മെനു ആണിത്. സ്കൂൾ വീടിന്റെ അടുത്തായിരുന്നത് കൊണ്ട് എൽപി സ്കൂളിൽ ഉച്ച ബെല്ലടിച്ചാൽ ഊണ് കഴിക്കാൻ വീട്ടിൽ പോവും. അത് കൊണ്ട് സ്കൂളിൽ ഉച്ചക്കഞ്ഞി കുടിച്ചു ശീലം ഇല്ല എങ്കിലും ആ പയർ ഇഷമായിരുന്നു. അതറിയാവുന്ന ചില കൂട്ടുകാർ ചില ദിവസം അവർക്ക് കിട്ടുന്ന പയറിൽ കുറച്ച് മാറ്റി വെയ്ക്കും.. നോട്ടുബുക്കിന്റെ പേജിൽ പൊതിഞ്ഞു അവർ മാറ്റിവെച്ചിരുന്ന ആ പയറിന്റെ രുചിയൊന്നും ഈ നോൺസ്റ്റിക് ചട്ടിയിൽ വേവിച്ച പയറിന് ഇല്ല. എന്നാലും ഇന്നത്തെ ഈ പയർ കറി കണ്ടപ്പോ കാലം മായ്ച്ചു തുടങ്ങിയിരുന്ന ചില മുഖങ്ങൾ വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നോ എന്നൊരു സംശയം..

ഒ എൻ വി കുറുപ്പ് എഴുതിയ ഒരു സിനിമ ഗാനം പോലെ.. "ഓർമ്മകൾക്കെന്തു സുഗന്ധം.. "

നോട്ടുബുക്കിന്റെ പേജിൽ പൊതിഞ്ഞ ആ പയറിന്റെ സുഗന്ധം!

No comments: